കണ്ണൂര്‍ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) ല്‍ ഇടം നേടി വീണ്ടും ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍. മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രവുമാണ് എന്‍ക്യുഎഎസില്‍ പുതുതായി സ്‌ഥാനം നേടിയത്. ഇതില്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 95.8 ശതമാനം സ്‌കോറും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് 92.1 ശതമാനം സ്‌കോറുമാണ് ലഭിച്ചത്.
ഇതോടെ ജില്ലയില്‍ നിലവില്‍ എന്‍ക്യുഎഎസില്‍ സ്‌ഥാനം നേടുന്ന ആകെ സ്‌ഥാപനങ്ങളുടെ എണ്ണം 18 ആയി. അംഗീകാരം നേടുന്ന ആശുപത്രികളുടെ എണ്ണത്തില്‍ കണ്ണൂര്‍ അങ്ങനെ ഒന്നാം സ്‌ഥാനത്തും എത്തിയിട്ടുണ്ട്. എന്‍ക്യുഎഎസില്‍ സ്‌ഥാനം നേടുന്ന പിഎച്ച്‌സികള്‍ക്ക് 2 ലക്ഷം രൂപയും, മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10000 രൂപയും വച്ചാണ് വാര്‍ഷിക ഇന്‍സെന്റീവ് 3 വര്‍ഷത്തേക്ക് ലഭിക്കുന്നത്.
ആശുപത്രികളിലെ വിവിധ വിഭാഗങ്ങളെ അടിസ്‌ഥാനമാക്കിയാണ് എന്‍ക്യുഎഎസ് അംഗീകാരം നിശ്‌ചയിക്കുന്നത്. ദേശീയ ആരോഗ്യ പരിപാടികള്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഒപി എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് അംഗീകാരം നേടുന്നതിനായി പരിഗണിക്കുന്നത്. ഇതിനായി രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ആശുപത്രികളിലെ ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്‌ളിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ ആശുപത്രികള്‍ നല്‍കുന്ന സേവനങ്ങള്‍ അടിസ്‌ഥാനമാക്കിയാണ് അംഗീകാരം നല്‍കുന്നത് .
Read also : നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു