കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവർ കേന്ദ്ര കാര്യാലയത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വലിയ വിമാനങ്ങൾക്ക് അനുമതി നൽകുക.
വിമാനത്താവളത്തിൽ ലഭ്യമായ സൗകര്യങ്ങളും റൺവേയിലെ പരിസ്‌ഥിതിയും വിമാനം ലാൻഡ് ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങളും സംഘം വിലയിരുത്തി. മുൻപ് എയർ ഇന്ത്യ ജംബോ വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന കാലത്ത് അനുവദിക്കപ്പെട്ടിരുന്ന ഭാരം, ലാൻഡിങ് സമയത്തെ പ്രയാസങ്ങൾ, പൈലറ്റുമാരുടെ റിപ്പോർട്ടുകൾ, ഓരോ വിഭാഗത്തിലെയും ലാൻഡിങ് ഡേറ്റകൾ എന്നിവയും സംഘം പരിശോധിച്ചു.
പരിശോധനയിൽ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നാണ് സംഘം വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ട്. അടുത്തദിവസം സംഘം ഡിജിസിഎ കേന്ദ്ര കാര്യാലയത്തിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് അനുകൂലമായാൽ ഡിസംബർ മധ്യത്തോടെയോ ജനുവരി ആദ്യത്തോടെയോ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ സാധിക്കും.
ഓഗസ്‌റ്റ് 7നു ‘സി’ കാറ്റഗറിയിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെയാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂർ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണം പിൻവലിക്കണമെന്നു ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടു. ഇതിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഡെൽഹിയിൽ ഡിജിസിഎ യോഗം ചേർന്ന്, കാര്യങ്ങൾ വിശദമായി പഠിക്കാൻ സമിതിയെ നിയോഗിക്കുകയായിരുന്നു.
വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞാൽ കോഴിക്കോടിന് നഷ്‌ടമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ ജംബോ സർവീസ് തുടങ്ങിയവ കരിപ്പൂരിലേക്ക് മടങ്ങിയെത്തിയേക്കും.
Malabar News: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിജിലൻസ് പിടികൂടി