തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിയമന തട്ടിപ്പ് നടത്തിയ സരിത എസ് നായർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്ക് എതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബെവ്കോ എംഡിയാണ് എക്‌സൈസ് കമ്മീഷണർ മുഖേന കത്ത് നൽകിയത്.
വിജിലൻസ് അന്വേഷണം വേണമെന്ന എക്‌സൈസ് വകുപ്പിന്റെ ആവശ്യമടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. എന്നാൽ കേസിൽ വിജിലൻസ് അന്വേഷണം വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടില്ല. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകിയതായി ബിവറേജസ് കോർപറേഷൻ എംഡി സ്‌പർജൻ കുമാർ അറിയിച്ചു.
കഴിഞ്ഞ മാസം എട്ടിനാണ് നെയ്യാറ്റിൻകര പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. സരിതയെ കൂടാതെ കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്‌ഥാനാർഥി ടി രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Also: സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ