ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ ‘സിമി’യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. സിമിയുടെ മുൻ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായി സിദ്ദീഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്മൂലത്തിൽ പറയുന്നു.
കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കവെ, അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പോപ്പുലർ ഫ്രണ്ട് അംഗങ്ങളായ അബ്‌ദുൽ മുകീത്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഫയസൽ, പി കോയ, ഗൾഫാം ഹസൻ എന്നിവരുമായി സിദ്ദീഖ് കാപ്പന് അടുത്ത ബന്ധമുണ്ട്. ഇവരിൽ പലരും സിമിയുടെ എക്‌സിക്യൂട്ടിവ് അംഗങ്ങളാണെന്നും യുപി സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഡെൽഹി കലാപത്തിലെ പ്രതി മുഹമ്മദ് ഡാനിഷ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പൻ ഹത്രസിലേക്ക് പോയതെന്നും യുപി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മുന്‍കൂട്ടി നിശ്‌ചയിച്ച് കാപ്പനും സംഘവും ഹത്രസിലേക്ക് പോയത് എന്നാണ് യുപി സർക്കാരിന്റെ കണ്ടെത്തൽ. ഹത്രസ് സന്ദര്‍ശനത്തിന് സഹായങ്ങള്‍ ചെയ്‌തത് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫ് ആണെന്നും യുപി സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിച്ചു.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു. യൂണിയന്റെ ഹരജി പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
കഴിഞ്ഞ ഒക്‌ടോബർ അഞ്ചാം തീയതിയാണ് ഹത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
National News: കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണം; എഎപി നേതാവ്