ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) വക്‌താവ് രാഘവ് ചദ്ദ. പ്രക്ഷോഭം നടത്തുന്ന കർഷകരെ ദേശവിരുദ്ധർ എന്നു വിളിക്കുന്നവരാണ് യഥാർഥത്തിൽ രാജ്യത്തിന് എതിരു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ ഭക്ഷ്യ ദാതാക്കളായ കർഷകരെ ‘ദേശവിരുദ്ധർ’ എന്ന് പരാമർശിക്കുന്ന ചിലരുണ്ട്. അവരോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ തന്നെയാണ് ദേശവിരുദ്ധർ, നിങ്ങൾ പാകിസ്‌ഥാനിലേക്ക് പോകണം. നിങ്ങൾക്ക് ഇന്ത്യയിൽ സ്‌ഥാനമില്ല,”- ചദ്ദ പറഞ്ഞു.
അതേസമയം, രാജ്യത്തെ കർഷകരെ ബിജെപി ഉൾപ്പടെ എല്ലാവരും പിന്തുണക്കുന്നുവെന്ന് ഡെൽഹി ബിജെപി വക്‌താവ് വീരേന്ദർ ബബ്ബാർ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയെ കൊല്ലുന്നതിനെയും യുഎപിഎ വകുപ്പ് ചുമത്തി ജയിലിലടച്ചവരെ മോചിപ്പിക്കുന്നതിനെയും കുറിച്ച് പറയുന്നവരെ എന്താണ് വിളിക്കേണ്ടതെന്ന് ചദ്ദ പറയണമെന്നും ബബ്ബാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് ചദ്ദയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വിഷയത്തിൽ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലും ബിജെപിക്ക് എതിരെ വിമർശനം ഉന്നയിച്ചിരുന്നു.
“ബിജെപിക്ക് രാജ്യദ്രോഹികളെ പ്രഖ്യാപിക്കാനുള്ള അവകാശം ആരാണ് കൊടുത്തത്? രാജ്യത്തിന് വേണ്ടി ജീവിതം ത്യജിക്കുന്നവരെയാണ് നിങ്ങള്‍ രാജ്യദ്രോഹികള്‍ എന്നു വിളിക്കുന്നത്. കര്‍ഷകരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികള്‍”- എന്നായിരുന്നു ബാദലിന്റെ പ്രതികരണം.
Also Read: രാജസ്‌ഥാൻ നഗരസമിതി തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, 620 സീറ്റുകൾ നേടി അധികാരത്തിൽ