കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. താൻ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സിഎം രവീന്ദ്രൻ ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡി ചോദ്യം ചെയ്യുമ്പോൾ ഒപ്പം അഭിഭാഷകനേയും അനുവദിക്കണം. ഇഡി തനിക്ക് തുടർച്ചയായി നോട്ടീസുകൾ അയച്ച് ബുദ്ധിമുട്ടിക്കുകയാണ്. തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ ഹരജിയിൽ പറയുന്നു. കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് മുഖാന്തരമാണ് ഇന്ന് രവീന്ദ്രന് കോടതിയെ സമീപിച്ചത്.
ഇത് നാലാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നൽകുന്നത്. വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. മുൻപ് നോട്ടീസ് നൽകിയപ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
Also Read: ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഇല്ലെന്ന് ഹൈക്കോടതി