മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതെ ധാരാവിയിൽ ഒരു ദിവസം കടന്ന് പോകുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചേരി പ്രദേശത്ത് പത്തുലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരും സർക്കാരും ഏറെ ആശങ്കപ്പെട്ട സ്ഥലമാണ് ധാരാവി. ജനസാന്ദ്രത വളരെ കൂടുതലായതിനാൽ ഇവിടെ രോഗ വ്യാപനം തടയുക ഏറെ ശ്രമകരമായിരുന്നു.
ആരോഗ്യ പ്രവർത്തകരും വിദഗ്ധരും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ധാരാവിയിൽ കോവിഡ് വ്യാപനം തടയനായത്. ഐസൊലേഷനും നിരന്തരമായ പരിശോധനകളും നടത്തിയാണ് രോഗ വ്യാപനം തടഞ്ഞതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ജൂലൈ 26ന് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ പിന്നീട് രോഗവ്യാപനം രൂക്ഷമായിരുന്നു. പിന്നീട്, ഇതാദ്യമായാണ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.
ലോക്ക്ഡൗൺ നിർബന്ധമാക്കിയും യാത്രകൾ കുറച്ചുമാണ് ധാരാവിയിലെ ജനങ്ങളെ ആരോഗ്യ പ്രവർത്തകർ സംരക്ഷിച്ചത്. അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. ഇന്ന് 3,580 കോവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19.51 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: ഒരു വര്ഷം കാർഷിക നിയമം നടപ്പാക്കാന് അനുവദിക്കണം; രാജ്നാഥ് സിംഗ്