ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ സിപിഎമ്മിന്റെ നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കി. പി പ്രദീപ്, സുകേഷ്, പിപി മനോജ് എന്നീ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർക്ക് എതിരെയാണ് നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ച് അപകീർത്തികാരമായ രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാ കമ്മിറ്റി സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇന്ന് തന്നെ വിശദീകരണം നൽകണമെന്നാണ് നിർദേശം നൽകിയതെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.
ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യ രാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്സണായി സിപിഎം തീരുമാനിച്ചത്. എന്നാൽ നെഹ്റുട്രോഫി വാർഡിൽ നിന്ന് വിജയിച്ച പാർട്ടിയിലെ മുതിർന്ന നേതാവ് കെകെ ജയമ്മക്ക് അധ്യക്ഷ പദവി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ കൊടികളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ഏരിയാ കമ്മിറ്റിയിൽ ഇരുവർക്കും രണ്ടരവർഷം വീതം അധ്യക്ഷ സ്ഥാനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല.
Also Read: മലങ്കര സഭാതർക്കം; സമാധാനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം