കോട്ടയം: സഭാതർക്കത്തിൽ വിട്ടുവീഴ്‌ചകളോട് കൂടിയുള്ള സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. മലങ്കര സഭാ തർക്കം സംബന്ധിച്ച എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഓർത്തഡോക്‌സ് സഭ അറിയിച്ചു. നാളെ യാക്കോബായ പ്രതിനിധികളുമായാണ് പ്രധാനമന്ത്രിയുടെ ചർച്ച.
മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയാണ് ഓർത്തഡോക്‌സ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയത്. ശേഷം മിസോറാം ഗവർണർക്ക് ഒപ്പം ഓർത്തഡോക്‌സ് സംഘം പ്രധാനമന്ത്രിയെ കണ്ടു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചർച്ച നടന്നത്. ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി, കണ്ടനാട് ഈസ്‌റ്റ് ഭദ്രാസന മെത്രാപ്പോലീത്ത, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ഇരു സഭകളും വിട്ടുവീഴ്‌ചകൾ ചെയ്‌ത് പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ഓർത്തഡോക്‌സ് നേതൃത്വത്തോട് നിർദ്ദേശിച്ചു. വിഷയം താൻ അതീവ ശ്രദ്ധയോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ യാക്കോബായ സഭ പ്രതിനിധികളുമായി പ്രധാന മന്ത്രി ചർച്ച നടത്തുന്നുണ്ട്. ഇരു സഭകളും മുന്നോട്ട് വെക്കുന്ന ശുപാർശകൾ പരിഗണിച്ചാകും സർക്കാർ മാർഗം നിർദ്ദേശിക്കുക. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും.
Also Read: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കുള്ള വിവാഹ ധനസഹായം തുടരും; മന്ത്രി കെകെ ശൈലജ