കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിജെപിക്കും മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാളിൽ അമിത് ഷാ നടത്തിയ പരേഡിന് മറുപടിയായും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായും നടത്തിയ റാലിയിലായിരുന്നു മമതയുടെ മറുപടി. കൂട്ടത്തിൽ ഏറ്റവും നികൃഷ്ടമായ ചില എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുത്തേണ്ടെന്ന് മമത അമിത് ഷാക്ക് മറുപടിയായി പറഞ്ഞു.
‘വിദ്വേഷ രാഷ്ട്രീയവും വ്യാജരാഷ്ട്രീയവും’ ഇറക്കുമതി ചെയ്തതായും ബംഗാളിന്റെ നട്ടെല്ല് തകർക്കാൻ ബിജെപി ശ്രമിക്കുന്നതായും മമത ആരോപിച്ചു. മഹാത്മാ ഗാന്ധിയേയും മറ്റ് രാഷ്ട്ര ശിൽപികളെയും ബഹുമാനിക്കാത്തവർ ‘സോനാർ ബംഗ്ള’ പണിയുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ബംഗാൾ ഇപ്പോൾ തന്നെ സുവർണ്ണമാണ്, ഇക്കാര്യം രവീന്ദ്രനാഥ ടാഗോർ തന്റെ ഗാനത്തിൽ (ഇത് ഇപ്പോൾ ബംഗ്ളാദേശിന്റെ ദേശീയഗാനമാണ്) എഴുതിയിട്ടുണ്ട്. ബിജെപിയുടെ സാമുദായിക ആക്രമണത്തിൽ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുക മാത്രമാണ് നമ്മൾ ചെയ്യേണ്ടത്, ”- മമതാ ബാനർജി പറഞ്ഞു.
മുൻമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റിലധികം നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത മാത്രമേ അവശേഷിക്കൂവെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read: രജനികാന്ത് ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല; തീരുമാനത്തിൽ സന്തോഷമെന്ന് ചിദംബരം