മുംബൈ: മഹാരാഷ്ട്രയിൽ ഔറംഗാബാദിന്റെ പേരുമാറ്റത്തെ ചൊല്ലി ഭരണ കക്ഷികളായ ശിവസേനയും കോൺഗ്രസും തമ്മിൽ വീണ്ടും പോരിന് കളമൊരുങ്ങുന്നു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണം എന്നത് ശിവസേനയുടെ മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, നഗരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യമാണ് ശിവസേന ഇപ്പോൾ ഉന്നയിക്കുന്നത്. എന്നാൽ, ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബാലാസാഹിബ് തൊറാട്ട് വ്യക്തമാക്കിയിരുന്നു.
നിലവിൽ തങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ എതിർപ്പ് വ്യക്തമായിട്ടും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ശിവസേന. കോൺഗ്രസിന്റെ നിലപാട് തൊറാട്ട് പറഞ്ഞതിന് ശേഷവും വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയാണ് ശിവസേന പങ്കുവച്ചത്.
ശരദ് പവാറിന്റെ എൻസിപി ഉൾപ്പടെയുള്ള, മഹാരാഷ്ട്ര ഭരണ സഖ്യമായ മഹാ വികാസ് അഘാടിയിലെ അംഗങ്ങൾക്കിടയിൽ ചർച്ചയിലൂടെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്ന് ശിവസേന പറഞ്ഞു.
“ബാൽതാക്കറെയുടെ ആവശ്യമായിരുന്നു ഇത്. അദ്ദേഹം ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി. പേപ്പർ ജോലികൾ മാത്രമേ ഇനി ബാക്കിയുള്ളൂ,”- ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാ വികാസ് അഘാടി സഖ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നും തങ്ങൾ ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔറംഗാബാദിന്റെ പേര് മാറ്റത്തിലുള്ള എതിർപ്പ് ബിജെപിയെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് ശിവസേനാ മുഖപത്രമായ സാംന പറയുന്നു. ‘ഈ വിഷയത്തിൽ കോൺഗ്രസിനുള്ള എതിർപ്പ് പുതിയതല്ല, അതുകൊണ്ട് തന്നെ ഇക്കാര്യം തങ്ങളുടെ സഖ്യത്തെ ബാധിക്കില്ല, അങ്ങനെ കരുതുന്നത് വിഢിത്തമാണ്’- സാംനയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
Kerala News: സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു; ഇടി മുഹമ്മദ് ബഷീർ