വാട്സ്ആപ്പ് പുതിയതായി പുറത്തിറക്കിയ നയമാറ്റത്തെ തുടര്‍ന്ന് ഉപയോക്താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്. പുതിയ നയം ആഗോള തലത്തില്‍ വിമര്‍ശനം നേരിടുന്നതിന് പിന്നാലെയാണിത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളുമായി പങ്കുവെക്കപ്പെടുമെന്നും ഉള്‍പ്പടെയുള്ള നിബന്ധനകളാണ് പുതിയ നയത്തില്‍ വാട്സ്ആപ്പ് മുന്നോട്ട് വെക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിന്റെ സേവന നിബന്ധനകളിലെയും സ്വകാര്യതാ നയങ്ങളിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ച് തുടങ്ങിയത്. പുതിയ അപ്ഡേറ്റ് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവാനാണ് വാട്സ്ആപ്പിന്റെ നിര്‍ദേശം.
വാട്സ്ആപ്പില്‍ നിന്നും ഉപയോക്താക്കള്‍ കൂടുതലായി ചെന്നെത്തുന്നത് സിഗ്നല്‍ ആപ്പ്ളിക്കേഷനിലേക്ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒപ്പം മറ്റൊരു മെസേജിങ് ആപ്പ്ളിക്കേഷനായ ടെലഗ്രാമിലും ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. വാട്സ്ആപ്പിന്റെ സ്വകാര്യത വാഗ്ദാനത്തില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും നേരത്തെ തന്നെ സിഗ്നല്‍ ആപ്പിന് വലിയ പ്രചാരമുണ്ട്.
സ്വകാര്യതക്ക് പ്രാധാന്യം നല്കുന്ന സിഗ്നല്‍ എന്ന മെസേജിങ് ആപ്പ്ളിക്കേഷനിലേക്ക് മാറൂ എന്ന് ടെസ്ല ഉടമയും പ്രമുഖ വ്യവസായിയുമായ ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇലോണ്‍ മസ്കിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ പുതിയതായി അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടാവുന്നതായി സിഗ്നല്‍ വ്യക്തമാക്കി. ഇത് വെരിഫിക്കേഷന് പ്രക്രിയയില്‍ തടസം നേരിടുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ഈ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും സിഗ്നല്‍ ട്വീറ്റ് ചെയ്തു.
- സിഗ്നല്‍
യൂറോപ്യന്‍ കമ്മീഷന് ഏറ്റവും അനുയോജ്യമായ ആശയ വിനിമയ മാര്‍ഗമായി തിരഞ്ഞെടുത്ത ആപ്പ്ളിക്കേഷനാണ് സിഗ്നല്‍. ആന്‍ഡ്രോയിഡ് ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമായ മറ്റൊരു ചാറ്റിങ് ആപ്പാണ് സിഗ്നല്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ തീരെ സമാഹരിക്കാത്ത ആപ്പാണ് സിഗ്നല്‍. End-to-end encryption നില് സിഗ്നല്‍ പ്രോട്ടോകോള്‍ ആണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അക്കൗണ്ട് നിര്‍മിക്കാന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ഉപയോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നില്ല. ഗ്രൂപ്പുകളും, പേഴ്സണല്‍ മെസേജിങ്ങും, മാഞ്ഞു പോകുന്ന സന്ദേശങ്ങളും, ഓഡിയോ- വീഡിയോ കാളുകളും സിഗ്നലിലും ലഭ്യമാണ്.
Read Also: ട്രംപ് പങ്കെടുക്കാത്തതാണ് നല്ലത്, അദ്ദേഹം രാജ്യത്തിന് നാണക്കേട്; ജോ ബൈഡൻ