വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം.
ആളുകള്‍ സംഘം ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കുവാന്‍ പാടില്ലെന്ന പോലീസ് നിര്‍ദേശം മറികടന്ന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതുവൽസരാഘോഷം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാല്‍ കസ്‌റ്റഡിയില്‍ എടുത്തവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചതായി പൊലീസ് ആരോപിക്കുന്നു.
ഇതേ തുടര്‍ന്ന് ഹേമന്ത് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തിലാണ് ചോമ്പാല പോലീസ് സ്‌റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ സിപിഎം ഏരിയ കമ്മിറ്റിയംഗം ഇഎം ദയാനന്ദന്റെ ഭീഷണി പ്രസംഗം ഉണ്ടായത്.
‘കാക്കി കുപ്പായത്തിന്റെ മറവില്‍ എന്തു കാട്ടിക്കൂട്ടാമെന്നാണ് ധാരണയെങ്കില്‍ കാക്കി കുപ്പായം അഴിക്കുപ്പോള്‍ കൈകാര്യം ചെയ്യും. ഒറ്റക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ ആ കൈ ചുരുട്ടി കൂട്ടും, അങ്ങ് പുരയില്‍ എത്തില്ല’ എന്നായിരുന്നു ദയനാന്ദന്റെ ഭീഷണി.
എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്ന് ദയാനന്ദൻ വിശദീകരിച്ചു. പൊലീസുകാര്‍ വളരെ മാന്യമായിട്ടാണ് പെരുമാറിയതെങ്കിലും സിവില്‍ പൊലീസ് ഓഫീസര്‍ വിശ്വനാഥന്റെ സമീപനം വളരെ മോശമായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് സിപിഎം വടകര റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read also: അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റില്‍