ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.
ഞായറാഴ്ച രാവിലെയാണ് ആശ പ്രവർത്തകയായ വിജയലക്ഷ്മി (42) മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ജനുവരി 19ന് വാക്സിൻ സ്വീകരിച്ചശേഷം ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജനുവരി 21ന് ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഡോക്ടർമാർ അറിയിച്ചു.
അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് വിജയലക്ഷ്മിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജില്ലാ കളക്ടർ സാമുവൽ ആനന്ദ് കുനാർ ആശുപത്രിയിൽ എത്തി ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് കളക്ടർ വാഗ്ദാനം ചെയ്തു.
തെലങ്കാനയിലെ വാറങ്കലിൽ 45 വയസുള്ള അംഗൻവാടി ജീവനക്കാരിയാണ് മരിച്ചത്. ജനുവരി 19നാണ് ഇവർ വാക്സിൻ സ്വീകരിച്ചത്. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ചില മരുന്നുകൾ കഴിച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്മ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും വിദഗ്ധ പരിശോധനക്കായി സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം തെലങ്കാനയിൽ നെഞ്ചുവേദനയെ തുടർന്ന് മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവർ.
Read also: ‘സർക്കാരിന്റെ ഭരണം ശരിയായ രീതിയിൽ’; രാഹുലിനെതിരെ ബിജെപിയുടെ രാം മാധവ്