തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. അതേസമയം, കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയത്. ഇവർ സോളാർ കേസ് പ്രതിയായ സരിതയുടെ ഇടനിലക്കാരാണെന്നാണ് പരാതിയിൽ പറയുന്നത്.
പണം നഷ്ടമായവർ നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്. ഇതിൽ ഒരാളെ ഫോണിൽ വിളിച്ചാണ് രണ്ടാം പ്രതി ഷാജു ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത പരാതിക്കാരൻ ഇത് പോലീസിന് കൈമാറി.
സരിതക്കെതിരെ പരാതി നൽകിയതിന് ശേഷം പരാതിക്കാരുടെ ഓഫീസിലെത്തിയും ചിലർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്. കെടിഡിസി, ബെവ്കോ എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയത്. ജോലിക്ക് ഹാജരാകാനുള്ള വ്യാജ ഉത്തരവും പ്രതികൾ നൽകിയിരുന്നു. തുടർന്ന്, ജോലിയിൽ പ്രവേശിക്കാൻ സ്ഥാപനങ്ങളിലെ ഓഫീസിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടുവെന്ന് ഉദ്യോഗാർഥികൾക്ക് മനസിലായത്.
തുടർന്ന്, പോലീസിൽ പരാതി നൽകിയെങ്കിലും പരാതിക്കാർ പിന്നീട് പോലീസിനോട് സഹകരിച്ചില്ല. പണം നൽകി ഒത്തുതീർപ്പാക്കാൻ പ്രതികൾ ശ്രമിച്ചതിന്റെ ഭാഗമായാണ് പരാതിക്കാർ മാറിനിന്നതെന്ന സംശയം പോലീസിനുണ്ട്. ഇതിന് പിന്നാലെയാണ് വധഭീഷണിയുടെ വിവരവും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും ചെയ്തു. കേസ് ഒതുക്കിത്തീർക്കാൻ പ്രതികൾ പോലീസിലും വൻ സമ്മർദ്ദം ചെലുത്തുന്നെണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത സ്വരം; പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് എംഎൽഎ