ന്യൂഡൽഹി: ഫേസ്ബുക് ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രിമാരേയും അപമാനിക്കാൻ ശ്രമം നടത്തുന്നതായുള്ള കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്കെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഫേസ്ബുക്-ബിജെപി ബന്ധത്തിന് ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും രവിശങ്കർ പ്രസാദ് നടത്തുന്നത് നാണംകെട്ട വാദമാണന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
“അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, മറ്റു മാദ്ധ്യമങ്ങൾ എന്നിവ ബിജെപിക്കും കേന്ദ്ര സർക്കാരിനും ഫേസ്ബുക് ഇന്ത്യ ഉദ്യോഗസ്ഥരുമായുള്ള ബന്ധം തുറന്നുകാട്ടിയിട്ടും ആർഎസ് പ്രസാദ് ആരോപിക്കുന്നത് പ്രധാനമന്ത്രിയോടും മന്ത്രിമാരോടും ഫേസ്ബുക് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ്!” – പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
The gall of this man!: After the International media – Wall Street Journal, Time Magazine & others exposed the organic links between BJP, its govt & Facebook India officials, RS Prasad accuses Facebook staff of being biased against & abusing PM & Ministers! https://t.co/nr3SZou1hX
— Prashant Bhushan (@pbhushan1) September 2, 2020
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് രവിശങ്കർ പ്രസാദ് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചത്. പ്രധാനമന്ത്രിയേയും മറ്റു മന്ത്രിമാരെയും അപമാനിക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമമുണ്ടെന്നും, സമാധാനാന്തരീക്ഷം തകർക്കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കത്തിൽ ആരോപിച്ചിരുന്നു. രണ്ടുതരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിൽ ഉള്ളതെന്നും അവരുടെ രാഷ്ട്രീയ നിലപാടുകൾ പ്രശ്നങ്ങൾ ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഫേസ്ബുക് ഇന്ത്യയുടെ ബിജെപി അനുകൂല നിലപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. പാർലമെന്റ് ഐടി സമിതിയുടെ സിറ്റിങ്ങിൽ ഹാജരാകാൻ ഫേസ്ബുക് ഇന്ത്യയുടെ അധികൃതർക്ക് നിർദ്ദേശം നൽകി. ആരോപണ വിധേയനായ പോളിസി വിഭാഗം മേധാവി അംഖി ദാസിനടക്കം നോട്ടീസ് അയച്ചിട്ടുണ്ട്.