കട്നി: സംസ്ഥാനത്ത് മദ്യം നിരോധിക്കുകയാണ് സർക്കാർ താൽപര്യമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കട്നി ജില്ലയിൽ സർക്കാരിന്റെ ഒരു പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പൂർണ്ണമായ മദ്യ നിരോധനത്തിലൂടെ മാത്രം ഇത് നേടിയെടുക്കാൻ കഴിയില്ല. മദ്യം കഴിക്കാൻ ആളുകളുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യുന്നത് തുടരും. എന്നാൽ ഞങ്ങൾ മദ്യരഹിത ക്യാംപയിൻ നടത്തുകയും അതുവഴി ആളുകൾ മദ്യം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. ഇതിന് ഒരു പ്രമേയം ആവശ്യമാണ്,’ ചൗഹാൻ പറഞ്ഞു.
മാത്രവുമല്ല അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കട്നി ജില്ലയിലെ ഓരോ ഗ്രാമീണ ഭവനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീടുകൾ നിർമ്മിക്കാൻ പാവപ്പെട്ടവർക്ക് പണം നൽകുമെന്നും 3,25,000 ആയുഷ്മാൻ കാർഡുകൾ വഴി നിർധനരായവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യമായി ചികിൽസ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്കാൻ അഭിയാന്റെ കീഴിൽ ജില്ലയിലെ 50 പെൺകുട്ടികളെ സംരക്ഷിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ചൗഹാൻ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമത്തിന് വധശിക്ഷ പ്രഖ്യാപിച്ച ആദ്യത്തെ സർക്കാരാണ് ഇതെന്നും കൂട്ടിച്ചേർത്തു.
കട്നി ജില്ലയിലെ നഗരപ്രദേശങ്ങൾക്കായി ഉള്ള പഞ്ചവൽസര കർമപദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിലും ചൗഹാൻ പങ്കെടുത്തു.
Read Also: അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ