തിരുവനന്തപുരം: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുദ്ധ്യാത്‌മക ഭൗതികവാദത്തിന്റെ പ്രസക്‌തി നഷ്‌ടമായിട്ടില്ലെന്നും എസ്ആർപി പറഞ്ഞു. വൈരുദ്ധ്യാത്‌മക ഭൗതിക വാദം എന്നത് ശാസ്‌ത്രത്തിന്റെയും യുക്‌തിയുടെയും അടിസ്‌ഥാനത്തിലുളള പൊതു വീക്ഷണം ആണ്. അത് എല്ലാ കാലത്തും പ്രായോഗികമാണ്.
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്‌മക ഭൗതികവാദത്തിന് പ്രസക്‌തിയില്ലെന്ന എംവി ഗോവിന്ദന്റെ പ്രസ്‌താവന പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുതാണ് എന്ന് എസ് രാമചന്ദ്രൻ പിളള പറഞ്ഞു. അതേസമയം, എം വി ഗോവിന്ദന്റെ സൈദ്ധാന്തിക നിലപാട് തളളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
വൈരുദ്ധ്യാത്‌മക ഭൗതികവാദം അപ്രസക്‌തമായിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അതിന്റെ അർഥം മാർക്‌സിസം അപ്രസക്‌തമായി എന്നാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ രീതിശാസ്‌ത്രമാണ് വൈരുദ്ധ്യാത്‌മക ഭൗതികവാദം. എങ്ങനെ സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തണം എന്നതിൽ കമ്മ്യൂണിസ്‌റ്റുകാർ സ്വീകരിക്കുന്ന രീതിയാണത്. ചില യാന്ത്രിക ഭൗതികവാദികളാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതെന്നും കാനം സൂചിപ്പിച്ചു.
Read Also: നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി







































