മംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ദക്ഷിണ കർണാടക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. നിയന്ത്രണങ്ങളിൽ നാളെ വരെ ഇളവ് അനുവദിച്ചതായി ജില്ലാ ഡെപ്യൂട്ടി കളക്ടർ ഡോ.കെവി രാജേന്ദ്ര വ്യക്തമാക്കി.
നിലവിൽ അഞ്ച് പാതകളിൽ കൂടിയാണ് കേരളത്തിൽ നിന്ന് ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ജനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് ആളുകളുടെ പ്രയാസം ലഘൂകരിക്കാൻ ശ്രമിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. തുടർന്ന്, അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കാസർഗോഡ് ജില്ലയിൽ നിന്ന് ദക്ഷിണ കർണാടകയിലേക്കുള്ള 17 റോഡുകളിൽ 12 എണ്ണവും അടച്ചു. ഗതാഗതം അനുവദിച്ച 5 പാതകളിൽ ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ പാതകളിലൂടെ കർണാടകയിൽ പ്രവേശിക്കുന്നതിന് ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ കോവിഡ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ.
ആദ്യത്തെ രണ്ട് ദിവസങ്ങളിലായി സ്ഥിരം യാത്രക്കാർ മിക്കവാറും പരിശോധനക്കായി സ്രവ സാമ്പിൾ നൽകി. ഇതിന് പിന്നാലെ സ്ഥിരം യാത്രക്കാർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നും അതിർത്തിയിൽ പനി പരിശോധന നടത്തി കടത്തി വിടുമെന്നും കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, അതിർത്തിയിലെ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ച വരുത്തിയ ഇളവ് ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശ പ്രകാരം നാളെ വരെ തുടരും.
Also Read: വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി