മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്ത ക്യാംപയിനുമായി രംഗത്തിറങ്ങി.
ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും സാമൂഹിക-നിയമ പ്രശ്നങ്ങളും യുവ സമൂഹത്തെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കമ്മിറ്റി ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപയിൻ സംഘടിപ്പിച്ചത്.
പൂക്കോട്ടുംപാടം സർക്കിൾ ഇൻസ്പെക്ടർ പികെ ഷൈജു ഉൽഘാടനം ചെയ്ത ക്യാംപയിനിൽ മഹല്ല് പ്രസിഡണ്ട് ചെറിയോന് മുസ്ലിയാരാണ് അധ്യക്ഷത വഹിച്ചത്. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയന്‍ മുഖ്യാതിഥിയായി.
ലഹരി ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽ പെട്ടാലും മറ്റേതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാലും ഇനിപറയുന്ന എന്റെ നമ്പറിലേക്ക് വിളിച്ചറിയിക്കാം. വിളിക്കുന്നത് ആരായാലും അവരുടെ പേരുവിവരങ്ങൾ പോലീസ്സേന രഹസ്യമാക്കി വച്ചിരിക്കും. നൽകുന്ന വിവരങ്ങൾ സത്യമാണെങ്കിൽ യാതൊരുവിധ ബുദ്ധിമുട്ടും വിവരദായകർക്ക് ഉണ്ടാകില്ല എന്ന് മാത്രമല്ല അവരെ പോലീസ്സേന നന്ദിയോടെ ഓർക്കും; സിഐ വ്യക്തമാക്കി.
ഒരു ക്രൈം കണ്ടെത്താനോ പിടികൂടാനോ സഹായിക്കുമ്പോൾ അത് നാടിനെ സേവിക്കുന്നതിന് തുല്യമാണ്. ആരും ക്രൈം മറച്ചുവെക്കരുത്. അത് സ്വന്തം ആത്മാവിനോടും സമൂഹത്തോടും നാടിനോടും ചെയ്യുന്ന വലിയ തെറ്റാണ്. ഇതാണ് എന്റെ നമ്പർ:+91 94979 47312 ; സിഐ പികെ ഷൈജു പറഞ്ഞു.
മഹല്ല് ഖാസി റഫീഖ് ഫൈസി, ഗ്രാമ പഞ്ചായത്ത് അംഗം കെപി നസീര്‍, വാസ്ക്കോ ക്ളബ് പ്രസിഡണ്ട് ജോണ്സന്, മഹല്ല് സെക്രട്ടറി കെപി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെപി ജമാൽ, എന്‍ സിദ്ധീഖ്, കെപി അബ്ദുറഹിമാൻ, വി റഷീദ്, റിയാസ് മുസ്ലിയാര് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Most Read: സുപ്രീം കോടതി ജഡ്ജിമാർക്ക് ഇഷ്ടമുള്ള വാക്സിൻ തിരഞ്ഞെടുക്കാൻ അവസരം