മലപ്പുറം: മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്ലിം സ്ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം എന്നാണ് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം.
‘പൊതു മണ്ഡലത്തിൽ മുസ്ലിം സ്ത്രീകളെ മൽസരിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മൽസരിപ്പിക്കാം’- സമദ് പൂക്കോട്ടൂർ പറയുന്നു.
മുസ്ലിം സ്ത്രീകൾ മൽസരിക്കേണ്ടത് നിർബന്ധിത സാഹചര്യത്തിൽ സംവരണ സീറ്റുകളിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളുണ്ട്. അതിൽ തീർച്ചയായും മൽസരിപ്പിക്കാം. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം സീറ്റുകൾ നീക്കി വച്ചിട്ടില്ല. ആ ഒരു സാഹചര്യത്തിൽ പൊതു മണ്ഡലത്തിൽ മുസ്ലിം സ്ത്രീകളെ മൽസരിപ്പിക്കേണ്ട ആവശ്യമില്ല; സമദ് പൂക്കോട്ടൂർ വിശദീകരിച്ചു
പിന്നെ, ഒരു രാഷ്ട്രീയപാർട്ടി ആകുമ്പോൾ അതിന്റെ തീരുമാനങ്ങൾ അവരെടുത്ത് നടപ്പിലാക്കുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ നമുക്ക് കാത്തിരുന്നു കാണാം എന്നല്ലാതെ അവരോട് എതിർപ്പുണ്ടെന്നോ അവരുമായി സംഘട്ടനമാണെന്നോ ഇപ്പോൾ വ്യാഖ്യാനിക്കേണ്ടതില്ല. ഇക്കാര്യത്തിൽ തീരുമാനം മുസ്ലിം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തര ഫലം കാത്തിരുന്ന് കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകുന്നു.