ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്‌ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് ഒരു നല്ല നീക്കമായിരിക്കും, പക്ഷേ തീരുമാനം എടുക്കേണ്ടത് ജിഎസ്‌ടി കൗൺസിലാണ്’- ഫിക്കി എഫ്എൽഒ അംഗങ്ങളുമായി നടന്ന സംവാദത്തിനിടെ സുബ്രഹ്‌മാണ്യൻ പറഞ്ഞു. പണപ്പെരുപ്പ സമ്മർദ്ദം കൂടുന്നതിന് കാരണം ഭക്ഷ്യവില കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്.
നാല് സംസ്‌ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിലവർധന ഒരു രാഷ്‌ട്രീയ പ്രശ്‌നമായി മാറുകയും ചെയ്‌തിട്ടുണ്ട്. ജിഎസ്‌ടി പരിധിയിൽ ആക്കുന്നതോടെ രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്ക് വലിയ തോതിൽ കുറയുമെന്നാണ് കേന്ദ്ര സർക്കാർ വാദം.
Kerala News: സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്‍