കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴി പുറത്തുവന്ന സംഭവത്തിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് നോട്ടീസ് അയച്ച് അഡ്വക്കേറ്റ് ജനറൽ. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദ്ദേശിച്ചണ് കസ്റ്റംസ് കമ്മീഷണർക്ക് എജി നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ സിപിഎം നേതാവ് കെജെ ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എജിയുടെ നടപടി. രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമാണെന്നും കസ്റ്റംസ് കമ്മീഷണർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുള്ളതായി സ്വപ്നാ സുരേഷ് രഹസ്യ മൊഴി നൽകിയെന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ, മറ്റ് മൂന്ന് മന്ത്രിമാർ എന്നിവർക്ക് കോൺസുൽ ജനറലുമായി നേരിട്ട് ബന്ധമുണ്ട് എന്നും കസ്റ്റംസ് ആരോപിക്കുന്നു.
കോൺസുലേറ്റിന്റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നൽകിയതായും കസ്റ്റംസ് പറയുന്നു. മുൻ യുഎഇ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇവർക്കിടയിൽ അനധികൃത പണമിടപാട് നടന്നതായും സ്വപ്നയുടെ മൊഴിയിൽ ഉണ്ടെന്ന് കസ്റ്റംസ് പറഞ്ഞു.
Also Read: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി