അഹമ്മദാബാദ് : ആർത്തവത്തിന്റെ പേരിൽ സമൂഹത്തിൽ സ്‌ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി. ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും ഉൾപ്പടെ ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെയും പെൺകുട്ടികളെയും മാറ്റി നിർത്തുന്ന പ്രവണത ഒഴിവാക്കുന്നതിനായി ശക്‌തമായ നിയമങ്ങൾ കൊണ്ടുവരുമെന്ന കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമങ്ങൾ പൊതു ഇടങ്ങളിലും സ്വാകാര്യ ഇടങ്ങളിലും ബാധകമാകുന്ന രീതിയിൽ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.
ആർത്തവമില്ലെന്ന് ഉറപ്പുവരുത്താൻ കച്ചിലെ ഷഹ്ജ്നാന്ദ് ഗേൾസ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഹോസ്‌റ്റലിൽ പെൺകുട്ടികളെ വിവസ്‍ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിനെതിരെ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. 68 പെൺകുട്ടികളെയാണ് വിവസ്‍ത്രരാക്കി ഹോസ്‌റ്റലിൽ പരിശോധിച്ചത്. ആർത്തവ സമയത്ത് പാലിക്കേണ്ട നിബന്ധനകൾ പാലിച്ചില്ലെന്ന ആരോപണം ഉന്നയിച്ചാണ് പെൺകുട്ടികളെ വിവസ്‍ത്രരാക്കി പരിശോധിച്ചത്.
ജസ്‌റ്റിസ് ജെ ബി പർദിവാലാ, ജസ്‌റ്റിസ് ഇലേഷ് ജെ വോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തുന്ന പ്രവണതക്കെതിരെ നിയമം കൊണ്ടുവരണമെന്ന നിർദേശം മുന്നോട്ട് വച്ചത്. കൂടാതെ കുട്ടികളിൽ ആർത്തവം സംബന്ധിച്ച് അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും അത് അധ്യാപകരിലൂടെ സാധ്യമാക്കണമെന്നും കോടതി വ്യക്‌തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ആർത്തവമാകുന്നതോടെ പെൺകുട്ടികൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത് വളരെ കൂടുതലാണ്. ഇന്ത്യയിൽ 23 ശതമാനം പെൺകുട്ടികളും ഇത്തരത്തിൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : ഇപിഎഫിൽ ഇനി വ്യക്‌തികൾക്കും നിക്ഷേപിക്കാം; പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിൽ