പാറ്റ്ന: ബിഹാർ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിയും നിതീഷ് കുമാറിനെപ്പോലെ ദുർബലനല്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട മദ്യക്കടത്ത് വിവാദത്തിൽ ആയിരുന്നു തേജസ്വിയുടെ രൂക്ഷ വിമർശനം.
‘ഒരു മന്ത്രിക്കെതിരായ മദ്യം കടത്തിയെന്ന ആരോപണം ഗുരുതരമായ ഒന്നാണ്. സർക്കാർ ഇത് ചർച്ച ചെയ്യണം. മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയെ എവിടെയും കണ്ടില്ല. സർക്കാരിന് ഭയമാണ്. കൂടാതെ അവർ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നുമില്ല. ഞങ്ങൾ തെളിവുകൾ നിരത്തുമെന്ന് അവർ ഭയപ്പെടുന്നു. നിതീഷ് കുമാറിനെപ്പോലെ ദുർബലനായ മുഖ്യമന്ത്രി രാജ്യത്ത് വേറെ ഇല്ല,’ യാദവ് പറഞ്ഞു.
മാത്രവുമല്ല ഭരണഘടനയെക്കുറിച്ച് പോലും അറിയാത്ത ആളുകളെ ഈ സർക്കാർ മന്ത്രിമാരാക്കിഎന്നും തേജസ്വി പറഞ്ഞു. ഈ സർക്കാർ എല്ലാ മേഖലകളിലും ബിഹാറിനെ നശിപ്പിച്ചുവെന്നും ആർജെഡി നേതാവ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. കൃഷിക്കാർ മുതൽ വിദ്യാർഥികൾ വരെ എല്ലാവരും അസന്തുഷ്ടരാണ്. സ്ത്രീകൾ സുരക്ഷിതരല്ല. പ്രതിപക്ഷത്തെ അവരുടെ കാഴ്ചപ്പാടുകൾ സഭയിൽ ഉന്നയിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. അത് സ്വേച്ഛാധിപത്യമാണ്; തേജസ്വി പറഞ്ഞു.
മന്ത്രി രാംസുരത് റായിക്കെതിരെയാണ് അനധികൃതമായി മദ്യം കടത്തിയെന്ന ആരോപണം ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കങ്ങളും ഉണ്ടായിരുന്നു. റായിയുടെ സഹോദരൻ നടത്തുന്ന മുസാഫർപൂരിലെ ഒരു സ്കൂളിൽ നിന്ന് അനധികൃത മദ്യം കണ്ടെടുത്തതിനെ തുടർന്നാണ് വിവാദമുണ്ടായത്. 2016ൽ നിതീഷ് കുമാർ ബിഹാറിൽ മദ്യപാനം നിരോധിച്ചിരുന്നു.
അതേസമയം തേജസ്വി, തേജ് പ്രതാപ് യാദവ്, ഉൾപ്പടെ ആർജെഡി എംഎൽഎമാർ ബിഹാർ നിയമസഭ ബഹിഷ്കരിച്ചു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഇവർ ഗവർണറെ സന്ദർശിക്കുകയും വിഷയം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read Also: മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ