2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മികച്ച നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം‘ നേടി. രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത ‘കള്ള നോട്ട‘മാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ‘ഹെലൻ’ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യർ മികച്ച പുതുമുഖ സംവിധായകനായി. ‘ജല്ലിക്കെട്ടി’ലൂടെ ഗിരിഷ് ഗംഗാധരൻ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടി.
മനോജ് ബാജ്പെയി, ധനുഷ് എന്നിവർ മികച്ച നടൻമാർക്കുള്ള പുരസ്‌കാരം പങ്കിട്ടപ്പോൾ കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. വിജയ് സേതുപതി സഹനടനുള്ള അവാർഡ് നേടി(സൂപ്പർ ഡീലക്‌സ്). തമിഴ് ചിത്രം ‘വിശ്വാസ’ത്തിന് സംഗീതം പകർന്ന ഡി ഇമ്മൻ ആണ് മികച്ച സംഗീത സംവിധായകൻ.
സജിൻ ബാബു ചിത്രം ‘ബിരിയാണി‘ക്ക് ജൂറിയുടെ സ്‌പെഷൽ മെൻഷൻ ലഭിച്ചു. മികച്ച വിഎഫ്എക്‌സ്: മരക്കാർ അറബിക്കടലിന്റെ സിംഹം(സിദ്ധാർഥ് പ്രിയദർശൻ). മികച്ച മേക്ക്അപ് ആർട്ടിസ്‌റ്റ്: രഞ്‌ജിത് (ചിത്രം ഹെലൻ). മികച്ച കോസ്ററ്യൂം ഡിസൈൻസ്: സുജിത്ത് ആൻഡ് സായി (മരക്കാർ). ശബ്‌ദ ലേഖനത്തിനുള്ള പുരസ്‌കാരം റസൂൽപൂക്കുട്ടി നേടി.
‘കോളാമ്പി’യിലെ ഗാനരചക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ‘ഒരു പാതിരാ സ്വപ്‌നം പോലെ‘ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. സിക്കിം ആണ് മികച്ച സിനിമ സൗഹൃദ സംസ്‌ഥാനത്തിനുള്ള പുരസ്‌കാരം കരസ്‌ഥമാക്കിയത്.
Read Also: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി