റിയാദ് : 2021ലെ ഹജ്ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും 60നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
തീർഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. വിദേശ തീർഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, പിസിആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിദേശത്ത് നിന്നുള്ള 1000 പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി നൽകിയത്. എന്നാൽ ഇത്തവണ കൂടുതൽ ആളുകൾക്ക് പ്രവേശനം ഉണ്ടാകും. എന്നാൽ കർശനമായ കോവിഡ് നിയന്ത്രണങ്ങളും, നിർദേശങ്ങളും പാലിച്ചു മാത്രമേ പ്രവേശനത്തിന് അനുമതി ഉണ്ടാകുകയുള്ളൂ.
ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേർപ്പെടുന്നവർ ഹജ്ജ് സേവനമാരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വിദേശ തീർഥാടകർ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചിരിക്കണം എന്നുമാണ് ചട്ടം. മാത്രവുമല്ല, സൗദിയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പിസിആർ നെഗറ്റീവ് പരിശോധന ഫലം ഇവർ കയ്യിൽ കരുതേണ്ടതാണ്. കൂടാതെ സൗദിയിൽ എത്തുന്ന തീർഥാടകർ 72 മണിക്കൂർ ക്വാറന്റെയിൻ പൂർത്തിയാക്കുകയും വേണം.
Read also : കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി