തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. റിട്ട. ജഡ്‌ജി കെവി മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് നടപടി.
എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെയാണ് സർക്കാർ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മീഷന്റെ പരിഗണനയിൽ ഉൾപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്‌ഥർ പ്രതികൾക്ക് മേൽ സമ്മർദം ചെലുത്തി, അങ്ങനെ സമ്മർദം ചെലുത്തിയെങ്കിൽ അത് ആരൊക്കെ, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷനായി ജസ്‌റ്റിസ് വികെ മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സർക്കാർ ഉത്തരവ് പുറത്തിറങ്ങുക.
Read Also: ഇരട്ടവോട്ട് ആരോപണം; ഹൈക്കോടതി ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും