ന്യൂഡെൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് വരുന്ന അഭയാർഥികൾക്ക് ഭക്ഷണവും താമസവും വിലക്കി പുറപ്പെടുവിച്ച ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചതായി റിപ്പോർട്. ഉത്തരവിന് എതിരെ വ്യാപക വിമർശനം ഉയരുന്നതിന് പിന്നാലെയാണ് നടപടി.
മ്യാൻമറിൽ നിന്നുള്ള അഭയാർഥികൾക്ക് ഭക്ഷണമോ താമസമോ നൽകുന്നതിൽ നിന്ന് നാട്ടുകാരെയും പ്രാദേശിക ഭരണകൂടങ്ങളെയും വിലക്കി ഉള്ളതായിരുന്നു മണിപ്പൂർ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്. മനുഷ്യത്വപരമായ പരിഗണന അർഹിക്കുന്നതും ഗുരുതര പരിക്കുകൾ ഉള്ളവർക്കും ചികിൽസാ സഹായം മാത്രം നൽകാമെന്നും പാർപ്പിടമോ ഭക്ഷണമോ നൽകരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
മാർച്ച് 26നാണ് മണിപ്പൂർ സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിലെ ഉള്ളടക്കം ദുർവ്യാഖ്യാനം ചെയ്യുകയും തെറ്റായി മനസിലാക്കിയതായി കണ്ടെത്തുകയും ചെയ്തതിനാൽ ഉത്തരവ് പിൻവലിക്കുകയാണെന്ന് മണിപ്പൂർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മാനുഷിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അഭയാർഥികൾക്ക് അഭയം നൽകണമെന്ന് മ്യാൻമറിന്റെ ഐക്യരാഷ്ട്ര സഭയിലെ അംബാസഡർ ഇന്ത്യയോടും മറ്റ് അയൽ രാജ്യങ്ങളോടും നേരത്തെ അഭ്യർഥിച്ചിരുന്നു.
മ്യാൻമർ സൈന്യം പ്രതിഷേധക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ അഭയാർഥികൾ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച യാങ്കൂണിൽ സൈന്യം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 90 പേരെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.
Also Read: ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്