ന്യൂഡെൽഹി: ഇന്ത്യൻ ദളിത് സാഹിത്യകാരൻമാരിൽ പ്രമുഖനും മറാഠി എഴുത്തുകാരനുമായ ഡോ.ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018ൽ പുറത്തിറങ്ങിയ സനാതൻ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ദളിത് ജീവിത പ്രാരാബ്‌ദങ്ങളും പ്രതിസന്ധികളുമാണ് കൃതിയുടെ പ്രമേയം. മുഗൾ, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം സനാതനിലൂടെ ശരൺകുമാർ തുറന്നുകാട്ടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ദളിത്, ഗോത്ര വർഗങ്ങൾ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും ഈ കൃതിയിൽ വിശദമായി വിവരിക്കുന്നുണ്ട്.
മഹാരാഷ്‌ട്രയിലെ പൂനയിൽ 1956 ജൂൺ 1നാണ് ശരൺകുമാറിന്റെ ജനനം. ഇംഗ്‌ളീഷിൽ ബിരുദവും മറാഠിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി. 40ൽ അധികം പുസ്‌തകങ്ങൾ രചിച്ചു. ഇരുപത്തിയഞ്ചാം വയസിൽ എഴുതിയ ‘അക്കർമാശി‘ എന്ന ആത്‌മകഥാഖ്യാനമാണ് ആദ്യകൃതി. The outcaste എന്ന പേരിൽ ഈ പുസ്‌തകം ഇംഗ്‌ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, മലയാളം ഉൾപ്പടെ പല ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്‌ത് പ്രസിദ്ധപ്പെടുത്തുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്‌ത കൃതി കൂടിയാണ് അക്കർമാഷി. ചൂവാ ചൂത്ത്, ബഹുജൻ , ഹിന്ദു (നോവൽ), ദളിത് ബ്രാഹ്‌മൺ, ഉദ്രേക് (കഥ), സാംസ്‌കൃതിക് സംഘർഷ്, ഭാരതീയ് ദളിത് സാഹിത്യ, ദളിത് സാഹിത്യാചേ സൗന്ദര്യശാസ്ത്ര എന്നിവയാണ് മറ്റ് പ്രധാന രചനകൾ.
നിരവധി ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സൃഷ്‌ടികൾക്കാണ് സരസ്വതി സമ്മാൻ പുരസ്‌കാരം നൽകുന്നത്. മലയാളത്തിൽ നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപണിക്കർ, സുഗതകുമാരി എന്നിവർക്ക് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Also Read: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം