ഉദുമ: കാസർഗോഡ് വാശിയേറിയ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. 1991 മുതൽ ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ.
ഇത്തവണ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഉദുമയിലെ ഇടതു പോരാളി സിഎച്ച് കുഞ്ഞമ്പു പ്രകടിപ്പിക്കുന്നത്. എൽഡിഎഫിന് വളരെ സ്വാധീനമുള്ളതും കഴിഞ്ഞ 37 വർഷമായി വിജയം നേടിയതുമായ മണ്ഡലമാണ് ഉദുമ. അതുകൊണ്ട് തന്നെ ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കുഞ്ഞമ്പു പറയുന്നു.
എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലപാതകം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പെരിയയിൽ ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നു. അത് എല്ലാ കാലത്തും ഉയർത്തി കൊണ്ട് വരാമെന്നാണ് കോൺഗ്രസിന്റെ ഉദ്ദേശം. എന്നാൽ, അതൊന്നും സ്വാധീനിക്കില്ലെന്ന് കുഞ്ഞമ്പു പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി അത് തിരുത്തി കുറിച്ചു. എട്ടര ലക്ഷം വോട്ടാണ് ഇടതുപക്ഷത്തിന് കൂടിയത്. ഇത്തവണയും ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും കുഞ്ഞമ്പു കൂട്ടിച്ചേർത്തു.
Also Read: പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അടിയന്തര റിപ്പോർട് തേടി കളക്ടർ