തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
നേരത്തെ മാർച്ച് 12ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സാധിക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് സ്പീക്കർക്കെതിരെ നൽകിയ രഹസ്യമൊഴി ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാം തവണയും കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വപ്നയുടെ മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. കോളേജ് തുടങ്ങാനായി സ്പീക്കർ വിദേശത്ത് നിക്ഷേപം നടത്തിയെന്നും അതുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾ ഉണ്ടായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇത് മുൻനിർത്തിയാണ് സ്പീക്കറെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
Also Read: തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്ചയില്ലെന്ന് കളക്ടർ