കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കളക്‌ടറുടെ റിപ്പോർട്. യാദൃശ്‌ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്‌ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്‌ടർ റിപ്പോർട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്കൊപ്പം എത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയർന്നത്. കായംകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോൾ രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതായി യുഡിഎഫിന്റെ പരാതിയിൽ പറയുന്നു.
തുടർന്ന് വിഷയത്തിൽ അടിയന്തിര റിപ്പോർട് നൽകാൻ വരണാധികാരിയോട് കളക്‌ടർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പെൻഷനുമായി എത്തിയ പെരിങ്ങാല സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥനെ ബാങ്ക് സെക്രട്ടറി പുറത്താക്കി.
Read also: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല