കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര് അറസ്റ്റിലായി.
പതിനഞ്ചോളം പേര് ചേര്‍ന്ന് ഉത്തമിനെ മുര്ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കേശ്പുരിലെ ഹരിഹര്പുരിലെ ക്ളബില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മിഡ്നാപുരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.
ബിജെപി പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് ഉത്തമിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കേശ്പുരില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണ് എന്നും അതിനാല്‍ തങ്ങള്‍ അക്രമത്തിന് മുതിരില്ലെന്നും ആരോപണം തള്ളിക്കൊണ്ട് ബിജെപി നേതാക്കള്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ ജില്ലാ അധികൃതരില്‍ നിന്ന് റിപ്പോര്‍ട് തേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര് ഇതിനോടകം അറസ്റ്റില്‍ ആയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read Also: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ; ഇറക്കുമതിക്ക് അനുമതി