പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജി വെച്ചതായി പാലക്കാട് യുഡിഎഫ് മുൻ ചെയർമാൻ എ രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് രാമസ്വാമി വിട്ടുനിന്നിരുന്നു. പിന്നീട് കഴിഞ്ഞ മാസം 20ന് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹം വീണ്ടും സജീവമായത്. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും പാലക്കാട് സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ നേതൃത്വത്തിനെതിരെ വിമത സ്വരമുയർത്തിയ എവി ഗോപിനാഥ്, ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠൻ തുടങ്ങിയവർ അദ്ദേഹവുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് എകെ ആന്റണിയും ഫോണിൽ സംസാരിച്ചു.
നിയമസഭാ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതും പാർട്ടി പുനഃസംഘടനയിൽ അവഗണിക്കുകയും ചെയ്തതിൽ രാമസ്വാമി അസംതൃപ്തനായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അർഹമായ പരിഗണന നൽകുമെന്ന് നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് നേതൃത്വം വാക്ക് നൽകിയെങ്കിലും അത് നടത്തിയില്ലെന്ന് മാത്രമല്ല വീണ്ടും തുടർച്ചയായി അവഗണന നേരിടേണ്ടി വന്നുവെന്ന് രാമസ്വാമി ആരോപിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.
Also Read: ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ല; കോടിയേരി ബാലകൃഷ്ണൻ