തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ് ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദ പ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും. മെയ് 2നാണ് വോട്ടെണ്ണൽ.
ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശം പകർന്നു. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ പങ്കെടുത്തു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായത്.
പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയായിരുന്നു ആദ്യ ഘട്ടത്തിൽ റോഡ്ഷോ. ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്ഷോ ക്രമീകരിച്ചിരുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിന്ന റോഡ് ഷോ വൈകിട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിച്ചു.
രാഹുൽ ഗാന്ധി കോഴിക്കോടും നേമത്തും റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോയിൽ ബിജെപിയേയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്.
എൻഡിഎക്കായി അവസാന ലാപ്പിൽ ആവേശം പകരാൻ കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിർമലാ സീതാരാമനായിരുന്നു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് എൻഡിഎയുടെ റോഡ്ഷോക്ക് തുടക്കം കുറിച്ചത്. തിരുവല്ല, കൊട്ടാരക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലെ പ്രചാരണങ്ങളിലാണ് നിർമ്മലാ സീതാരാമൻ പങ്കെടുത്തത്.
National News: മാവോവാദി ആക്രമണം; സൈനികരെ രഹസ്യവിവരം നൽകി കെണിയിൽ പെടുത്തിയെന്ന് സൂചന