വടകര: മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള ദേശീയപാത വികസനം യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള രണ്ട് കിലോമീറ്ററിൽ നിലവിലെ ദേശീയ പാതക്ക് സമാന്തരമായി മറ്റൊരു പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്. എന്നാൽ ഇവിടെ പലയാട്ടുനടക്കും ബ്രദേഴ്‌സ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും നടുവിലായി എല്ലാവർഷവും വിഷുക്കാലത്ത് പൂത്തുനിൽക്കുന്ന കണിക്കൊന്ന ഇക്കുറി കാഴ്‌ചക്കാർക്ക് നൊമ്പരമാവുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ട് കിലോമീറ്റർ ദൂരത്തോളം പാതയുടെ ഇരുവശത്തുമുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. നൂറ് കണക്കിന് മരങ്ങളാണ് ഇരുഭാഗത്ത് നിന്നായി വെട്ടിമാറ്റിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വരെ ഇതിലുൾപ്പെടും. പലയാട്ടുനാട പെട്രോൾ പാമ്പിനോട് ചേർന്നാണ് മനോഹരമായ കണിക്കൊന്ന പൂത്തുനിൽക്കുന്നത്.
എന്നാൽ അധികം വൈകാതെ ഈ മരവും മുറിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ ഭാഗത്തേക്ക് റോഡ് പണി ആരംഭിക്കാത്തതിനാലാണ് മരം ഇപ്പോഴും അവശേഷിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. വിഷുക്കാലത്ത് മഞ്ഞയണിഞ്ഞ് കണ്ണിന് കുളിരേകിയിരുന്ന ഈ മരം നഷ്‌ടമാവുന്നതോടെ പ്രദേശത്തിന്റെ അടയാളമാണ് ഇല്ലാതാവുന്നതെന്ന് സമീപവാസികളും പറയുന്നു.
Read Also: കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം