മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ടൂറിസം, പരിസ്‌ഥിതി മന്ത്രി ആദിത്യ താക്കറെ. മൂന്നാം തരംഗം ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
‘കോവിഡിന്റെ മൂന്നാം തരംഗത്തിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശാസ്‍ത്രീയമായാണ് കോവിഡുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും എടുക്കുന്നത്. അത് ഒരിക്കലും രാഷ്‌ട്രീയം നോക്കിയല്ല. അഞ്ചുലക്ഷത്തോളം ബെഡുകള്‍ ഒരുക്കി. അതില്‍ 70 ശതമാനത്തോളം ഓക്‌സിജന്‍ സംവിധാനങ്ങള്‍ കൂടി ഏർപ്പെടുത്തി’, ആദിത്യ താക്കറെ പറഞ്ഞു. കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ ഫലിച്ചില്ല എങ്കിലും അത് ഭാവിയിലേക്ക് സഹായമാകുമെന്നും താക്കറെ കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട് അനുസരിച്ച് മഹാരാഷ്‍ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇതേതുടർന്ന് രാത്രി 8 മണിമുതൽ മുതല്‍ രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തി. മെയ് ഒന്ന് വരെ നിയന്ത്രണങ്ങള്‍ തുടരും. ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
Read also: കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്