ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ രാജ്യം സജ്ജമാണ്. കഴിഞ്ഞ തവണ കൊവിഡിനെ നേരിടാൻ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ അവസാന ഉപാധിയെന്ന നിലയിൽ മാത്രമേ ഉപയോഗിക്കാനാവൂ. മൈക്രോ കണ്ടെയൻമെന്റ് സോണുകൾ ഏർപ്പെടുത്തി കോവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പരിശ്രമിക്കുന്നുണ്ട്. വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ ആരോഗ്യ മേഖലയിലേക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ;-
‘കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യ പ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കോവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും.
നമ്മുടെ കോവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ പോകുകയാണ്.
രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. തൊഴിലാളികൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരണം. അവർക്ക് വാക്സിനേഷൻ അടക്കം എത്തിക്കാൻ സംസ്ഥാന സർക്കാരുകൾ പരിശ്രമിക്കണം. സാധ്യമായ എല്ലാ സഹായവും ആവശ്യക്കാർക്ക് നൽകാൻ എല്ലാവരും ശ്രദ്ധിക്കണം.’
Also Read: കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം