മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്.
പരപ്പേരി സ്‌കൂളിന് സമീപത്തേക്കു വിദ്യാർഥിയെ വിളിച്ചു വരുത്തി മർദിച്ചെന്നാണ് ആരോപണം. കഴിഞ്ഞ മാസം 5നാണ് സംഭവം നടക്കുന്നത്. എന്നാൽ സംഘത്തിലുള്ളവരുടെ ഭീഷണി ഉണ്ടായിരുന്നതിനാൽ കുട്ടി ഈ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. തുടർന്ന് ശാരീരിക ബുന്ധിമുട്ടുകൾ കൂടിയതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്.
വിദ്യാർഥിയെ ആലത്തിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിൽ പരിക്കുണ്ട്. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകി. തിരൂർ സിഐ ടിപി ഹർഷാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Also: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പോലീസിനെതിരെ വനിതാ കമ്മീഷൻ