എറണാകുളം: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനോട് റിപ്പോർട് തേടി വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസിന് വീഴ്‌ച സംഭവിച്ചെന്നും പ്രതികൾക്ക് എതിരെ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി കുറ്റപ്പെടുത്തി. നേരത്തെ കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നതിലും പ്രതിഷേധം ശക്‌തമായിരുന്നു.
തുടർന്ന് ഭർത്താവ് ജൗഹർ, ഇയാളുടെ സുഹൃത്ത് സഹിൽ എന്നിവരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പിടിയിലായത്. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവിനും മർദ്ദനമേറ്റിരുന്നു. സ്‍ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.
Read Also: കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ