കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിക്കുക. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി അതിവേഗം വിധി പ്രസ്‌താവിക്കുന്നത്.
കൊലപാതകവും, ബലാൽസംഗവും അടക്കം 16 കുറ്റങ്ങളാണ് പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിനെതിരെ ചുമത്തിയത്. ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. ആലുവ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ ബീഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
29ന് രാവിലെ ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലഹരിക്കടിമയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്‌താരം കേസിൽ നടന്നു. കേസിൽ വേഗത്തിൽ അന്വേഷണം പൂത്തിയാക്കിയ പോലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ചു അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Most Read| തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്