തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പതിനാല് ജില്ലകളിലും പേര് നൽകി എ ഗ്രൂപ്പ്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ പേരുകൾ നൽകിയതോടെ അന്തിമ പട്ടിക തയ്യാറാക്കാൻ നേതാക്കൾ വീണ്ടും യോഗം ചേരും.
നിലവിൽ അഞ്ച് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം മാത്രമുള്ള എ ഗ്രൂപ്പ് പതിനാല് ജില്ലകളിലേക്കും പേരുകൾ നിർദ്ദേശിച്ചതോടെ നേതൃത്വത്തിന് മുന്നിലുള്ള സാധ്യതാ പട്ടികയുടെ വലിപ്പം കൂടി. ഓരോ ജില്ലയിലും ഒന്നിലധികം പേരുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും എ ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്‌തമാക്കി. അതേസമയം, ഐ ഗ്രൂപ്പിന്റെ കൈവശമുള്ള ഒൻപത് ഡിസിസികളിലും അവകാശവാദം ഉന്നയിക്കുന്ന പട്ടികയാണ് രമേശ് ചെന്നിത്തല കൈമാറിയിട്ടുള്ളത്. ഓരോ ജില്ലക്കും ഒരാളെ മാത്രം നിർദ്ദേശിക്കുന്ന പട്ടികയാണ് ഐ ഗ്രൂപ്പ് സമർപ്പിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
എ, ഐ ഗ്രൂപ്പുകളുടെ പട്ടികക്ക് പുറമേ കെ സുധാകരനും വിഡി സതീശനും സ്വന്തം നിലക്ക് തയ്യാറാക്കിയിട്ടുള്ള പട്ടികകൾ കൂടി ചേരുന്നതോടെ ചർച്ചകൾ ഇനിയും നീളും. അതേസമയം, കെ സുധാകരൻ ഇന്ന് ഡെൽഹിയിലേക്ക് പോകും. നിയമസഭാ സമ്മേളനം നാളെ അവസാനിക്കുന്നതോടെ വിഡി സതീശനും പുനഃസംഘടനാ ചർച്ചകൾക്കായി ഡെൽഹിക്ക് പോകും. തുടർന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിൽ അന്തിമ പട്ടിക തയ്യാറാക്കാനാകുമെന്നാണ് നേതൃത്വം കരുതുന്നത്.
ഡിസിസി പ്രസിഡണ്ടുമാർക്കൊപ്പം കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന പരാതികളും തർക്കങ്ങളും ഒന്നിച്ച് പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പുകളും ഇതിനോട് യോജിച്ചിട്ടുണ്ട്.
Also Read: കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ