ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്‌തമാകുന്നതിനിടെ രോഗ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ ഡോക്‌ടര്‍ അഗര്‍വാള്‍. ഡെല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടറാണ് അഗര്‍വാള്‍.
ജനിതകമാറ്റം സംഭവിച്ച വൈറസാണ് ഇന്ത്യയില്‍ പടരുന്നത്. ഇത് സ്‌ഥിതി രൂക്ഷമാക്കുന്നെന്നും നാല് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല ലോക്ക്ഡൗൺ കൊണ്ട് മാത്രമേ കൊവിഡ് ചങ്ങല നശിപ്പിക്കാന്‍ കഴിയുകയുള്ളു. ഏഴ് ദിവസത്തേക്കെങ്കിലും രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു.
ദിനംപ്രതി രണ്ട് ലക്ഷത്തില്‍ അധികമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഈ എണ്ണം കുറക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം നാല് മുതല്‍ അഞ്ച് ദിവസത്തേക്കുള്ള ലോക്ക്ഡൗണ്‍ ഫലം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിലെ സ്‌ഥിതി തന്നെ തുടരുകയാണെങ്കില്‍ രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് കടക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ലക്ഷദ്വീപിൽ പിടിമുറുക്കി കോവിഡ്; രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു