ന്യൂഡെൽഹി: തന്റെ 71ആം ജൻമദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിയതിനാൽ ഇത് അവിസ്‌മരണീയവും വൈകാരികവുമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5 കോടിയിലധികം വാക്‌സിനുകൾ നൽകിയതിന്റെ ഒരു ലോക റെക്കോർഡ് സൃഷ്‌ടിച്ചു, ഈ നേട്ടം ഏറ്റവും ശക്‌തരായ രാജ്യങ്ങൾക്ക് പോലും നേടാൻ കഴിഞ്ഞില്ല,”- ഗോവയിലെ ആരോഗ്യ പ്രവർത്തകരുമായി വീഡിയോ ലിങ്ക് വഴി നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
തന്റെ ജൻമദിനത്തിൽ 2.5 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയതിന് ശേഷം ഒരു രാഷ്‌ട്രീയ പാർടിക്കു പനി വന്നതായി ആരുടെയും പേരെടുത്തു പറയാതെ മോദി പരിഹസിച്ചു. “വാക്‌സിനുകളുടെ ഒരു പാർശ്വഫലമായാണ് ആളുകൾ പനിയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്റെ ജൻമദിനത്തിൽ 2.5 കോടി വാക്‌സിനുകൾ നൽകിയതിന് ശേഷം ഒരു രാഷ്‌ട്രീയ പാർടിക്ക് പനി അനുഭവപ്പെട്ടു,”- അദ്ദേഹം പരിഹസിച്ചു.
“മണിക്കൂറിൽ 15 ലക്ഷത്തിലധികം കുത്തിവെപ്പുകൾ, ഓരോ മിനിറ്റിലും 26,000 ലധികം കുത്തിവെപ്പുകൾ ഇന്നലെ നടന്നു. ഓരോ സെക്കൻഡിലും 425ലധികം ആളുകൾക്ക് വാക്‌സിനുകൾ നൽകി. ഈ ശ്രമത്തിന് രാജ്യത്തെ എല്ലാ ഡോക്‌ടർമാരെയും മെഡിക്കൽ സ്‌റ്റാഫുകളെയും ഭരണത്തിലുള്ള ആളുകളെയും അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു. ഈ ദൗത്യം നിർവഹിക്കുന്നതിന് ആവശ്യമായ വലിയ പരിശ്രമവും വൈദഗ്ധ്യമുള്ള മനുഷ്യബലവും ഇന്ത്യയുടെ ശക്‌തികാണിക്കുന്നു,”- അദ്ദേഹം പറഞ്ഞു.
“ജൻമദിനങ്ങൾ വന്നുപോയിരിക്കും. ഞാൻ അത്തരം കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് ചെയ്യാറ്. പക്ഷേ ഇന്നലെ എന്നെ സംബന്ധിച്ചിടത്തോളം വികാരഭരിതമായിരുന്നു. ഇത് എനിക്ക് മറക്കാനാവാത്ത ദിവസമായി മാറിയിരിക്കുന്നു,”- മോദി കൂട്ടിച്ചേർത്തു.
Most Read: പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും