കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ജനകീയ പ്രതിഷേധം കൂടുതൽ ശക്‌തമായ പശ്‌ചാത്തലത്തിലാണ് നീക്കം. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊളംബോയിൽ വീണ്ടും ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്.
പ്രസിഡണ്ട് ഗൊതബയ രാജപക്‌സെ രാജിവെക്കാത്ത പശ്‌ചാത്തലത്തിലാണ് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. രാജി പ്രഖ്യാപിക്കാതെ ഗൊതബയ രാജപക്‌സെ രാജ്യം വിടുകയായിരുന്നു. ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ സൈന്യം ഓഫിസിന് ചുറ്റും സുരക്ഷാ വലയം തീർത്തു. പതിനായിരക്കണക്കിന് ആളുകളാണ് ഓഫിസിന് മുന്നിൽ തടിച്ചുകൂടിയത്.
രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്. ഗൊതബയ രാജപക്‌സെ രാജ്യം വിട്ടതോടെ രോക്ഷാകുലരായ ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗൊതബയയും കുടുംബവും രാജ്യം വിട്ടത്.
ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാജപക്‌സെ സഹോദരങ്ങളുടെ കെടുകാര്യസ്‌ഥതയാണ് ശ്രീലങ്കയിലെ സ്‌ഥിതി ഇത്രയും വഷളാക്കിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Read Also: വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി