പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കോൺഗ്രസ് അംഗം സുനിതാ സുകുമാരനാണ് പരാതി നൽകിയത്. ശനിയാഴ്‌ച വൈകിട്ട് വീടിനടുത്തെ റോഡരികിൽ കാറിലെത്തിയ ഒരുസംഘം ആളുകൾ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി.
ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറിക്കിയതായും കുടുംബവും കുട്ടികളും ജീവിതവുമാണോ വലുത് അല്ലെങ്കിൽ പാർട്ടിയാണോ എന്ന് ചോദിച്ചതായും സുനിത പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾ നിന്ന് പിൻമാറാമെന്നും കുടുംബം മതിയെന്നും പറഞ്ഞതിന് ശേഷം അവർ റോഡരികിൽ ഇറക്കി വിടുകയായിരുന്നു എന്നും സുനിത പറഞ്ഞു. നെൻമാറ ഗവ. ആശുപത്രിയിൽ ചികിൽസയിലാണ് സുനിത ഇപ്പോൾ. സുനിതയുടെ പരാതിയിൽ നെൻമാറ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. തട്ടിക്കൊണ്ടുപോകൽ, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സുനിതയുടെ മൊഴി എടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്‌ഠൻ, സ്‌ഥലം എംപി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. നറുക്കെടുപ്പിലൂടെയാണ് നെൻമാറ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്.
Malabar News: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് ഇഡി, നോട്ടീസ് നല്‍കി