ന്യൂഡെൽഹി: നികുതി വെട്ടിപ്പിനായി വ്യാജ ഇൻവോയ്‌സുകൾ നൽകുന്ന നടപടി ഒഴിവാക്കാൻ രജിസ്‌ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ശുപാർശയുമായി ജിഎസ്‌ടി നിയമ കൗൺസിൽ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബിസിനസ് സ്‌റ്റാൻഡേർഡ്‌സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രണ്ട് ദിവസമായി ചേർന്ന യോഗത്തിന് ശേഷമാണ് പുതിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയത്.
ജിഎസ്‌ടി (ചരക്ക് സേവന നികുതി) സംവിധാനത്തിന് കീഴിൽ പുതുതായി അപേക്ഷിക്കുന്നവർക്ക് ആധാറിന് സമാനമായ രജിസ്‌ട്രേഷൻ പ്രക്രിയ അവതരിപ്പിക്കാനാണ് ശുപാർശ. ബയോമെട്രിക് രേഖകളും ഫോട്ടോയും ഉൾപ്പെടെ ഉപയോഗിച്ചുള്ള രജിസ്ട്രേഷനാണ് ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുള്ളത്. പുതിയ രജിസ്‌ട്രേഷൻ സംവിധാനം വഴി വ്യാജൻമാരുടെ ശല്യം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.
ജിഎസ്‌ടി സുവിധാ കേന്ദ്രങ്ങൾ, ബാങ്കുകൾ, പോസ്‌റ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ സമാനമായ രജിസ്‌ട്രേഷൻ സംവിധാനം നിലവിലുണ്ട്. ഈ മാതൃക സ്വീകരിക്കുന്നത് വഴി വ്യാജൻമാരെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും