ന്യൂഡെല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വലിയ വിജയം നേടിയതിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആം ആദ്‌മി പാര്‍ട്ടി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്‌ഥാന നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആം ആദ്‌മി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു.
ഗുജറാത്തും ഹിമാചല്‍ പ്രദേശും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങളാണെന്ന് പറഞ്ഞ അക്ഷയ് മറാത്തെ തങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്നും വ്യക്‌തമാക്കി.
‘ഞങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ സംസ്‌ഥാനങ്ങളിലേക്ക് പ്രവര്‍ത്തകരെ അയക്കുകയാണ്. തീര്‍ച്ചയായും വലിയ പ്രതിഫലനം അവിടങ്ങളില്‍ ഉണ്ടാക്കാനാവും. തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ നിന്ന് ഒരെണ്ണത്തിനെ തിരഞ്ഞെടുക്കേണ്ട അവസ്‌ഥയിൽ ആയിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍. ഇതാദ്യമായാണ് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള ഒരു ബദല്‍ ജനങ്ങള്‍ കാണുന്നത്’, അക്ഷയ് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍ട്ടികള്‍ ഞങ്ങളുടെ സാന്നിധ്യം പോലും അംഗീകരിക്കുകയോ ഞങ്ങളെ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി തൂത്തുവാരി. എല്ലാ അവഗണനകളും സഹിച്ചു കൊണ്ടാണ് ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കഠിനാധ്വാനം ചെയ്‌തത്,’ അക്ഷയ് മറാത്തെ കൂട്ടിച്ചേര്‍ത്തു.
ദേശീയ രാഷ്‌ട്രീയത്തിൽ ആം ആദ്‌മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്‌താവ് രാഘവ് ചദ്ദ പറഞ്ഞിരുന്നു. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ ആയിരുന്നു രാഘവ് ചദ്ദയുടെ പ്രതികരണം. രാജ്യത്തെമ്പാടും എഎപി അധികാരത്തിലെത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആം ആആദ്‌മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാളും പറഞ്ഞിരുന്നു.
സംസ്‌ഥാനത്തെ രണ്ടു മുന്‍നിര പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് പഞ്ചാബിലെ എഎപിയുടെ മുന്നേറ്റം. കൈയിലുണ്ടായിരുന്ന പഞ്ചാബും കൈവിട്ടതോടെ ആം ആദ്‌മിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്.
Most Read: ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവും; ധനമന്ത്രി