ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ ആം ആദ്‌മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്‌താവ് രാഘവ് ചദ്ദ. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദ ഇക്കാര്യം വ്യക്‌തമാക്കിയത്. പാര്‍ട്ടിയുടെ മേല്‍ പഞ്ചാബിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പിച്ചിരിക്കുന്നത്. ജനങ്ങളോട് തൂത്തുവാരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വാക്വം ക്ളീനര്‍ ഓണാക്കിയെന്നും രാഘവ് ചദ്ദ പറഞ്ഞു.
പഞ്ചാബില്‍ സത്യസന്ധമായ ഭരണം കാഴ്‌ചവെക്കുമെന്ന കാര്യം പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്‌തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഉറപ്പ് നല്‍കുകയാണെന്ന് പഞ്ചാബിലെ എഎപി മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് പറഞ്ഞു. പക്ഷപാതം കാണിക്കില്ലെന്നും മുഖ്യമന്ത്രിയായ ആദ്യ ദിവസം തന്നെ സംസ്‌ഥാനത്തെ തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ധുരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്‍ഡിയേക്കാള്‍ 60,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ഭഗവന്ത വിജയിച്ചത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കൈവിട്ടതോടെ ആം ആദ്‌മിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം ഒപ്പത്തിനൊപ്പമെത്തി. പഞ്ചാബും കൈവിട്ടതോടെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഇനി ഭരണമുള്ളത് രാജസ്‌ഥാനിലും ഛത്തീസ്‌ഗഢിലും മാത്രമാണ്.
Read Also: സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്